ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്‌സണലിനും തകർപ്പൻ ജയം. ചെൽസിയും ബ്രൈറ്റണും ക്രിസ്റ്റൽപാലസും പരാജയം രുചിച്ചപ്പോൾ എവർട്ടണും ലെസ്റ്ററും സമനിലയിൽ പിരിഞ്ഞു.
ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ നടന്ന മത്സരങ്ങളിൽ ആഴ്‌സണൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ചെൽസിയെ തകർത്തപ്പോൾ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റണെയും ന്യൂകാസിൽ ഏക ഗോളിന് ക്രിസ്റ്റൽ പാലസിനേയും തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ എവർട്ടണും ലെസ്റ്ററും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
ആഴ്‌സണൽ-ചെൽസി പോരാട്ടത്തിൽ തുടക്കത്തിൽ ലഭിച്ച മുൻതൂക്കം നീലപ്പടയ്‌ക്ക് നിലനിർത്താനായില്ല. കളിയുടെ 13-ാം മിനിറ്റിൽ ആഴ്‌സണൽ എഡ്ഡീ നികേതയിലൂടെ മുന്നിലെത്തിയെങ്കിലും നാലുമിനിറ്റിനകം ചെൽസിക്കായി തീമോ വേർണർ സമനില പിടിച്ചു. 27-ാം മിനിറ്റിൽ എംമ്ലീ സ്മിത്ത് 2-1ന് ആഴ്‌സണലിനെ മുന്നിലെത്തിച്ചു.
32-ാം മിനിറ്റിൽ സേസർ ആപ്പ്‌ലിക്യൂറ്റേ ചെൽസിക്കായി 2-2ന് സമനില പിടിച്ചു. രണ്ടാം പകുതിയിൽ എഡ്ഡീ നികേത 57-ാം മിനിറ്റിൽ ആഴ്‌സണലിന് 3-2ന്റെ നിർണ്ണായക ലീഡ് നൽകി. കളിയുടെ അവസാന നിമിഷത്തിലെ അധിക സമയത്ത് പുക്കായോ സാക്ക ജയം ആധികാരികമാക്കി ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു.
രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രൈറ്റണെ തകർത്തത്. റിയാദ് മെഹ്‌റസ്(53), ഫിൽ ഫോദൻ(65), ബെർണാണ്ടോ സിൽവ(82) എന്നിവരാണ് ഗോൾ നേടിയത്.
Comments