ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന ക്രിമിനൽക്കേസുകളെക്കുറിച്ചുള്ള ചാനൽ ചർച്ചകൾ നീതിനിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളാണെന്ന് സുപ്രീംകോടതി നിരീക്ഷണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും തെളിവുകളും കോടതിയാണ് പരിഗണിക്കേണ്ടതെന്നും അവ ടിവി ചാനലുകൾ പോലെയുള്ള പൊതു ഇടങ്ങളിൽ ചർച്ചയാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയിലെത്തേണ്ട തെളിവുകൾ ചാനലിലേക്കെത്തുന്നത് കോടതിയെ നേരിട്ട് സ്വാധീനിക്കുന്നതിനേക്കോ കോടതിയുടെ മനസിൽ മുൻധാരണകൾ ഉണ്ടാകുന്നതിനോ കാരണമാകുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
വിചാരണക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തം തടവാക്കിക്കുറച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലെ വിധിന്യായത്തിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. കേസിലെ പ്രതികൾ പോലീസിന് മുൻപാകെ നടത്തിയ കുറ്റസമ്മതമൊഴിയുടെ ഡിവിഡി തെളിവായെടുത്താണ് കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.
എന്നാൽ അന്വേഷണ ഏജൻസി ഡിവിഡിയിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ സ്വകാര്യ ചാനലിലെ പരിപാടിയിൽ കാണിച്ചു. ഇത് നീതി നിർവഹണത്തിലെ ഇടപെടലാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
Comments