ഭോപ്പാൽ: വിത്യസ്തമായ ജാമ്യ വ്യവസ്ഥയിൽ വധശ്രമക്കേസിലെ പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി.വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കണമെന്ന വ്യവസ്ഥയിലാണ് വധശ്രമക്കേസിലെ പ്രതിയ്‌ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ജാമ്യം നൽകിയത്. ജസ്റ്റിസ് ആനന്ദ് പഥകിന്റേതാണ് ഉത്തരവ്.
ഫലവൃക്ഷങ്ങളോ ഔഷധങ്ങളോ, കുറ്റാരോപിതന് ഇഷ്ടമുള്ള പത്ത് വൃക്ഷതൈങ്ങൾ നട്ടുപിടിപ്പിക്കാം. ഇഷ്ടമുള്ള സ്ഥലത്ത് തൈകൾ നടാം. എന്നാൽ അത് സ്വന്തം ചെലവിൽ പരിപാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വധശ്രമക്കേസ് പ്രതിയായ റിങ്കു ശർമ 30 ദിവസത്തിനകം ചെടികളുടെ ചിത്രങ്ങൾ ഹാജരാക്കണമെന്നും അടുത്ത ആറ് മാസത്തേക്ക് ഓരോ മാസം കൂടുമ്പോഴും മരങ്ങളുടെ ആരോഗ്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
പ്രതിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടായാൽ ജാമ്യത്തിന്റെ ആനുകൂല്യം നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ സ്വമേധയാ സാമൂഹിക സേവന ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് ഈ നിബന്ധന വെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments