ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്ര ഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച സംഭവത്തിൽ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ ഹർജി നൽകിയ അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റിയ്‌ക്ക് തിരിച്ചടി. വാരാണസി കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാൻ വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി പരിശോധിക്കാൻ അഭിഭാഷകനെ നിയോഗിച്ചുകൊണ്ടുള്ള വരണാസി കോടതിയുടെ ഉത്തരവിനെതിരെയാണ് അൻജുമാൻ ഇൻദെസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആയ അജയ് കുമാറിനെയാണ് വാരാണസി കോടതി ഗ്യാൻ വാപി മസ്ജിദ് പരിസരം പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാഗങ്ങൾ പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന വാദി ഭാഗത്തിന്റെ വാദങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇത്. എന്നാൽ ഇത് ഗ്യാൻ വാപി മസ്ജിദിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആരോപിച്ചാണ് അൻജുമാൻ ഇൻദെസാമിയ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ വിഷയം ഗൗരവമുള്ളതിനാൽ അന്വേഷണത്തിന് അഭിഭാഷക സമിതികൾ രൂപീകരിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാരണത്താണ് അജയ്കുമാറിനെ പരിശോധനയ്‌ക്കായി നിയോഗിച്ചതെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതി അറിയിച്ചു.
അതേസമയം ഇതിനൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഹർജി നൽകിയിരുന്നു. ഇതും കോടതി തള്ളി.
Comments