മോസ്‌കോ: റഷ്യയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ത്വെറിയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെയുണ്ടായ തീപിടുത്തത്തിൽ 30ഓളം പേർക്ക് പരിക്കേറ്റിരുന്നു. തീപിടുത്തത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ 10 പേരെ കാണാതായെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മരണ സംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എയ്റോസ്പേസ് ഡിഫൻസ് ഫോഴ്സിന്റെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് തീപിടിത്തമുണ്ടായത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലായിരുന്നു തീപിടുത്തം. അത് മറ്റു കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം പ്രാദേശിക മിലിട്ടറി പ്രോസിക്യൂട്ടർമാർ അന്വേഷിച്ചു വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അതേസമയം പതിരോധ സ്ഥാപനത്തിലുണ്ടായ തീപിടുത്തതിന് പിന്നാലെ റഷ്യയിലെ ഏറ്റവും വലിയ കെമിക്കൽ പ്ലാന്റിലും തീപിടുത്തമുണ്ടായിരുന്നു. ഇക്കാര്യം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കിൻസെഹ്മയിലെ ദിമിട്രിവ്‌സ്‌കി കെമിക്കൽ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. രണ്ട് തീപിടിത്തങ്ങൾക്കും ഔദ്യോഗിക കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Comments