കീവ്: റഷ്യൻ അധിനിവേശം തുടർച്ചയായ 58 ാം ദിവസവും തുടരുന്ന യുക്രെയ്‌നിൽ ഒഴിപ്പിക്കലിന് സഹായം തേടി രാജ്യം.മരിയുപോളിൽ മനുഷ്യത്വ ഇടനാഴി ഒരുക്കണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യത്വ ഇടനാഴിക്കായി ഐക്യരാഷ്‌ട്ര സഭ ഇടപെടണമെന്ന് യുക്രെയ്ൻ അഭ്യർത്ഥിച്ചു.
യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കയൊണ് യുക്രെയ്‌ന്റെ സഹായ അഭ്യർത്ഥന.ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടത്തുന്നത്.
യുക്രെയ്‌ന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി റഷ്യ നീങ്ങുന്നതിനിടെയാണ് യുഎൻ സെക്രട്ടറി ജനറലുടെ നിർണായക കൂടിക്കാഴ്ച. റഷ്യൻ പ്രസിഡന്റിനു പുറമേ റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവുമായും ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും.യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എന്ത് ചെയ്യാനാകും എന്നാകും മോസ്‌കോയിൽ ഗുട്ടെറസ് ചർച്ച നടത്തുകയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം യു്‌ക്രെയ്‌ന്റെ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയതായി പുടിൻ അവകാശപ്പെട്ടിരുന്നു. യുക്രെയ്‌നിലെ ഡോൺബാസാണ് അടുത്ത ലക്ഷ്യമെന്നും പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് മരിയുപോളിൽ മനുഷ്യത്വ ഇടനാഴി ഒരുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ രംഗത്ത് എത്തിയത്.
Comments