പട്‌ന : ബ്രിട്ടീഷുകാർക്കെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി വീർ ബാബു കൂംവർ സിംഗിന്റെ ജന്മവാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി. അമൃത് മഹോത്സവിന്റെ ഭാഗമായി ഭോജ്പൂരിലുള്ള ജഗ്ദീഷ്പൂരിലെ ഗുലോരൽ മൈതാനത്ത് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 75,000 ത്രിവർണ പതാകകളും പറന്നുയരും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു പരിപാടിയിൽ ഇത്രയധികം ദേശീയ പതാകകൾ പാറിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
1857 ൽ ബീഹാറിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടത്തെ നയിച്ച നേതാവാണ് വീർ ബാബു കൂംവർ സിംഗ്. അദ്ദേഹത്തിന്റെ ജന്മവാർഷികമായ ഇന്ന് നിരവധി പരിപാടികൾ ബീഹാറിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. അതിനായി ഏറെ നാളായി ബിജെപി നേതാക്കൾ ഉൾപ്പെടെ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. വീർ കൂംവർ സിംഗിന്റെ ജന്മസ്ഥലമായ ജഗദീഷ്പൂരിൽ മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലും പരിപാടിക്കായി ഒരുക്കിയിട്ടുണ്ട്. 75,000 ത്തോളം പേർ ഒരുമിച്ച് നിന്ന് ത്രിവർണ്ണ പതാക പാറിക്കും എന്നതാണ് പ്രധാന സവിശേഷത.
ഇതിലൂടെ പാകിസ്താന്റെ ഗിന്നസ് റെക്കോർഡാണ് ഇന്ത്യ തകർക്കുക. 2004 ൽ പാകിസ്താനിൽ നടന്ന പരിപാടിയിൽ 57,632 പതാകകൾ പറത്തിക്കൊണ്ട് ഏറ്റവുമധികം ദേശീയ പതാക പറത്തിയതിന്റെ ഗിന്നസ് റെക്കോർഡ് പാകിസ്താൻ സ്വന്തമാക്കിയിരുന്നു. ഇന്ന് ബീഹാറിൽ 75,000 ത്രിവർണ്ണ പതാകകൾ പറന്നുയരുന്നതോടെ ഈ റെക്കോർഡ് ഇന്ത്യയ്‌ക്ക് സ്വന്തമാകും
ബിജെപി നടത്തുന്ന ഈ പരിപാടിയെക്കുറിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് അറിഞ്ഞയുടൻ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചതായി ബീഹാർ ബിജെപി പ്രസിഡന്റ് ഡോ.സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലെ സുവർണ നിമിഷത്തിനായി കാത്തിരിക്കുകയാണ് നാട്.
Comments