പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മസ്ജിദ് ഇമാം അറസ്റ്റിൽ. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസ്സൈൻ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും, മൊബൈൽ ഫോൺ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിലെ പ്രധാനിയായ അബ്ദുറഹ്മാനെയാണ് കൃത്യത്തിന് ശേഷം സദ്ദാം ഹുസ്സെെൻ മസ്ജിദിൽ ഒളിപ്പിച്ചത്. ഇതിന് പുറമേ കൃത്യത്തിന് ശേഷം അറസ്റ്റിലായവരിൽ ഒരാൾ നൽകിയ മൊബൈൽ ഫോണും സദ്ദാം ഹുസ്സെെൻ മസ്ജിദിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പോലീസ് ഈ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇമാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നിർണായകമാകുന്ന തെളിവുകൾ എല്ലാം പോലീസിന് ലഭിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ്. ഇവിടെ നിന്നും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും ആയുധം എത്തിച്ച ഓട്ടോയമാണ് കണ്ടെടുത്തത്.
ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. ഇതിൽ നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ഇമാം ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തി. ബാക്കി മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ പത്ത് പേരും ഗൂഢാലോചനയിലും, പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവർ ആണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തു. മൂന്ന് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments