പത്തനംതിട്ട : കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടത്തിയ ഡ്രൈവർ ഷാജഹാന്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി ഇന്റലിജൻസ് റിപ്പോർട്ട്. നിരവധി കേസുകളിൽ പ്രതിയാണ് ഷാജഹാനെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലയിലെ നാല് സ്റ്റേഷനുകളിലായി പത്തു ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാജഹാൻ. ചിറ്റാർ സ്റ്റേഷൻ പരിധിയിൽ അഞ്ചു കേസുകളും, പത്തനംതിട്ട സ്റ്റേഷൻ പരിധിയിൽ രണ്ടും കോന്നിയിൽ ഒന്നും ഈരാറ്റുപേട്ട സ്റ്റേഷൻ, റാന്നി പെരുനാട് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓരോ കേസുമാണ് ഷാജഹാനെതിരെ നിലവിലുള്ളത്. യാത്രക്കാരായ സ്ത്രീകളോടും വനിതാ കണ്ടക്ടർമാരോടും ഷാജഹാൻ മോശമായ രീതിയിൽ സംസാരിക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇയാളെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നതായും ആരോപണം ഉണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഷാജഹാനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പും കെഎസ്ആർടിസിയും തീരുമാനിച്ചത്.
പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയിലാണ് ഷാജഹാൻ പരാതിക്കാരിയോട് മോശമായി പെരുമാറിയത്. വിൻഡോയുടെ ഷട്ടർ ഇടാനായി എത്തിയ ഇയാൾ വിദ്യാർത്ഥിനിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. ബംഗളൂരുവിൽ എത്തി കെഎസ്ആർടിസി വിജിലൻസിനാണ് പെൺകുട്ടി പരാതി നൽകിയത്. കെഎസ്ആർടിസിയിലെ ഡ്രൈവർ കം കണ്ടക്ടർ ആണ് പത്തനംതിട്ട ചിറ്റാർ സ്വദേശി ഷാജഹാൻ.
Comments