അഹമ്മദാബാദ് : ഗുജറാത്തിൽ ദളിത് ഹിന്ദു യുവതികളെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ദമ്പതികളെയും, ഇവരുടെ മൂന്ന് ആൺ മക്കളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.കോം വിദ്യാർത്ഥിനിയായ 20 കാരിയുടെ പരാതിയിലാണ് നടപടി.
വ്യാര സ്വദേശി രാകേഷ് വാസവ, ഭാര്യ രേഖ, മക്കളായ യോഹൻ, യാക്കൂബ്, റാസിൻ എന്നിവരാണ് അറസ്റ്റിലായത്. യോഹനിന്റെ പെൺസുഹൃത്താണ് ഹിന്ദുവായ ബി.കോം വിദ്യാർത്ഥിനി. ഈ ബന്ധം ഇരുവരുടെയും വീട്ടുകാർക്കും അറിയാം. യോഹന് പുറമേ റാസിനും ഹിന്ദു പെൺകുട്ടിയുമായി ബന്ധമുണ്ട്. ഇതും വീട്ടുകാർക്ക് അറിവുള്ളകാര്യമാണ്. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹങ്ങൾ നടത്താനിരിക്കെയാണ് ഇരു യുവതികളെയും മതം മാറ്റാൻ ശ്രമം ഉണ്ടായിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച ഉടൻ വീട്ടിലേക്ക് വരണം എന്നാവശ്യപ്പെട്ട് ബി.കോം വിദ്യാർത്ഥിനിയെ യോഹൻ വിളിച്ചിരുന്നു. ഇത് പ്രകാരം പെൺകുട്ടി വീട്ടിലെത്തി. വീട്ടിലേക്ക് പ്രവേശിച്ചതും പെൺകുട്ടിയുടെ കയ്യിലെ ചരട് യോഹൻ പൊട്ടിച്ചെറിഞ്ഞു. തുടർന്ന് മെഴുകുതിരികൾ കത്തിച്ചുവെച്ച പ്രത്യേക സ്ഥലത്ത് കൊണ്ടിരുത്തി. അവിടെ റാസിന്റെ പെൺസുഹൃത്തും ഉണ്ടായിരുന്നു.
തുടർന്ന് രേഖ ഇരുവരുടെയും കാലുകളിലും തലയും എണ്ണ തേച്ചു. തുടർന്ന് ഒരു പ്രത്യേക തുണി ഉപയോഗിച്ച് തലമുടി കെട്ടുകയും ചെയ്തു. എന്തിനെന്ന് ചോദിച്ചാൽ പിശാചുക്കൾ പോയി ശരീരം ശുദ്ധിയാകാനാണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. പിന്നീട് കുറേ പ്രാർത്ഥനകൾ ചൊല്ലി. തുടർന്നുള്ള നാല് ദിവസം അവിടെ കഴിയാൻ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. ക്രിസ്തു ദേവൻ ബാങ്ക് അക്കൗണ്ടിലേക്ക് കാശ് ഇട്ട് നൽകിയെന്നും കുടുംബം പെൺകുട്ടികളോട് പറഞ്ഞിരുന്നു.
തുടർന്ന് നാല് ദിവസവും പെൺകുട്ടികൾ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342, 417, 120ബി എന്നീ വകുപ്പുകളും, ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ പ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments