കോട്ടയം: മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ പോലും സിപിഎം ബോംബ് ഉണ്ടാക്കുകയാണെന്നും അതുപോലും തടയാനാകാത്ത മുഖ്യമന്ത്രി പിന്നെ എങ്ങനെ സംസ്ഥാനത്തിന്റെ ക്രമസമാധാനം നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോട്ടയത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി വന്നതിന് ശേഷം പോലീസിൽ വരുത്തിയിരിക്കുന്ന മാറ്റം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും സതീശൻ ചോദിച്ചു. പ്രധാനപ്പെട്ട കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ മാറ്റിയതിന് പിന്നിലെ വിവരങ്ങൾ പുറത്തു വരട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രമസമാധാനം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. എല്ലായിടത്തും സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാടുന്നു എല്ലായിടത്തും സിപിഎംകാരാണ് ഇവർക്ക് പിന്തുണ കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് പോലും ബോംബുണ്ടാക്കുന്നത് തടയാൻ കഴിയുന്നില്ല.
പുതിയ എൽ.ഡി.എഫ് കൺവീനർ ചുമതല ഏറ്റെടുത്ത ഉടനെ യു.ഡി.എഫിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമവുമായി വന്നു. ഇപ്പോൾ എൽ.ഡി.എഫിലാണ് കുഴപ്പം. ഒന്നിലും ധാരണയില്ല. യു.ഡി.എഫ് കക്ഷികളുടെ പിന്നാലെ നടന്ന് നാണം കെട്ട് എൽ.ഡി.എഫ് കൺവീനറും കൂട്ടരും തിരിച്ചു പോയിരിക്കുകയാണെന്നും വി.ഡി സതീശൻ പരിഹസിച്ചു.
സദാചാര ബോധം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് ഇടതുപക്ഷമെന്ന് കെ സുധാകരൻ പറഞ്ഞു. സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടി പി. ശശിയെപ്പോലെ ഒരാളെ വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയാൽ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം തെറ്റായ നയങ്ങൾ ആവർത്തിക്കുന്നതായിട്ടാണ് കാണുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Comments