ന്യൂഡൽഹി: ബിജെപി നേതാവ് ജിതേന്ദ്ര ചൗധരിയെ കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉജ്വൽ, രാജ, ബിട്ടു, സൗരഭ് കതാരിയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളിലേയ്‌ക്ക് എത്തിയതെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ജിതേന്ദ്ര ചൗധരിയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. രാത്രി വാഹനത്തിൽ എത്തിയ അക്രമികൾ ജിതേന്ദ്രയ്‌ക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ജിതേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഇനിയും വ്യക്തമല്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും പോലീസ് അറിയിച്ചു.
Comments