ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിൽ സാമുദായിക സൗഹാർദ്ദം തകർക്കുന്ന സംവാദങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുന്നവർ പ്രകോപനപരവും അപകീർത്തികരവുമായ പരാമർശനങ്ങൾ നടത്തുമ്പോൾ അത് സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകളുടെ നടപടിയെയാണ് കേന്ദ്രസർക്കാർ വിമർശിച്ചത്. ഇത്തരം പരാമർശങ്ങൾ നടത്താൻ അനുവദിക്കരുതെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ നിർദ്ദേശം നൽകി. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് നിയമത്തിലെ സെഷൻ 20ലെ പ്രോഗ്രാം കോഡ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിർദ്ദേശം.
സംവാദങ്ങളിൽ പങ്കെടുക്കുന്നവരുടെ ചില പരാമർശങ്ങൾ സമുദായങ്ങൾക്കിടയിൽ വർഗ്ഗീയ വിദ്വേഷം ഉണർത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുള്ള തരത്തിലുള്ള പരാമർശങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രകോപനപരവും സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ ഭാഷ, വർഗീയ പരാമർശങ്ങൾ എന്നിവ സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സമീപകാലത്ത് ടിവി ചാനലുകൾ യുദ്ധവും കലാപവും പോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇതുസംബന്ധിച്ച സംവാദങ്ങൾ സംഘടിപ്പിക്കുമ്പോൾ പലതും സെൻസേഷണലായതും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഭാഷയും പരാമർശങ്ങളും ഉപയോഗിക്കുന്ന തരത്തിലുള്ളതുമാണ്. പല പരിപാടികളും വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതും സ്ഥിരീകരിക്കാത്തവയുമാണെന്നും നിർദ്ദേശത്തിൽ പറയുന്നു.
യുക്രെയ്ൻ-റഷ്യൻ സംഘർഷവും വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ കലാപവും ചില ചാനലുകൾ കൈകാര്യം ചെയ്തത് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉപയോഗിച്ചായിരുന്നു. സഭ്യമല്ലാത്തതും പ്രകോപനപരവുമായ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് പ്രോഗ്രാം കോഡിന്റെ ലംഘനമാണ്. യുക്രെയ്ൻ വിഷയം റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയുമായി ബന്ധമില്ലാത്ത തലക്കെട്ടുകൾ ചാനലുകൾ കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പുറത്തുവിടുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വാർത്തകൾ സംപ്രേഷണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സ്വകാര്യ ചാനലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെറ്റായ തലക്കെട്ടുകൾ ഉപയോഗിക്കുകയും വാർത്തകൾ വളച്ചൊടിക്കുകയും ചെയ്യുന്നതിനെതിരെയാണ് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സെൻസേഷണലായ സംഭവങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ സ്വകാര്യ ചാനലുകൾ നിയമം അനുശാസിക്കുന്ന പ്രോഗ്രാം കോഡ് പിന്തുടരണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.
Comments