മെൽബൺ: ശ്രീലങ്കയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി വൈദ്യുതി ബോർഡ്. വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത കമ്പനിയായ സിലോൺ ഇലക്ട്രിസിറ്റി ബോർഡാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം മൂന്നരമണിക്കൂർ നേരം പവർ കട്ട് ഏർപ്പെടുത്തുമെന്ന് രാജ്യത്തെ എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകി.
എ മുതൽ ഡബ്ല്യൂ വരെയുള്ള 20 സോണുകളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് മണിവരെ മൂന്ന് മണിക്കൂറും, വൈകുന്നേരം ആറ് മണി മുതൽ 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങുമെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് അറിയിച്ചു. നേരത്തെ നാല് മണിക്കൂർ 30 മിനിറ്റ് നേരം പവർ കട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.
സർക്കാരിനെതിരെ വലിയ രീതിയിലെ പ്രതിഷേധവും ഉയരുന്നുണ്ട്. വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എന്നാൽ ശ്രീലങ്കയിൽ ഇടക്കാല സർക്കാർ എന്ന പ്രതിഷേധക്കാരുടെ ആവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്സെ തള്ളി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജനം ക്ഷമ കാണിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
Comments