പാലക്കാട്: ഒരു ബസ്സിൽ രണ്ടും മൂന്നും കണ്ടക്ടർമാരെയും ക്ലീനർമാരെയും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ കണ്ടക്ടറും, ക്ലീനറും ഇല്ലാതെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇന്ന് മുതൽ സർവീസ് ആരംഭിച്ചിരിക്കുകയാണ് പാലക്കാട് ഒരു സ്വകാര്യ ബസ്. വടക്കഞ്ചേരി – ആലത്തൂർ റൂട്ടിലോടുന്ന കാടൻകാവിൽ എന്ന ബസാണ് കണ്ടക്ടറും ക്ലീനറും ഇല്ലാതെ സർവീസ് നടത്തുന്നത്.
ഡ്രൈവർ മാത്രമാകും ഈ ബസിൽ ഉണ്ടാവുക. യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാൽ ബെല്ലടിച്ച് ഇറങ്ങാം. ബസിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ബോക്സുകളിൽ ഏതെങ്കിലും ഒന്നിൽ യാത്രാ കൂലി ഇട്ടാൽ മതിയാകും. അതല്ലെങ്കിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഓൺ ലൈനായും പണം നൽകാം. ബസിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കൈയ്യിൽ നിന്നും നിർബന്ധിച്ച് പണം വാങ്ങില്ല.
വടക്കഞ്ചേരിയിൽനിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സർവീസ് നടത്തുന്നത്. സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനം നഷ്ടത്തിലാവില്ലെന്നും നാട്ടുവഴികളിലൂടെ ഓടുന്ന വാഹനത്തിൽ യാത്രക്കാർ 100% സത്യസന്ധത പുലർത്തുമെന്നും ബസ്സുടമ പറയുന്നു.
കണ്ടക്ടറും ക്ലീനറും ഇല്ല എന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ബസ്സിൽ ആശങ്ക വേണ്ട. ബസ്സിൽ മുഴുവൻ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാതിലുകൾ ഓട്ടോമാറ്റിക്കുമാണ്. 33 സീറ്റുള്ള ബസാണിത്. ദിവസേന ഏഴ് ട്രിപ്പുണ്ടാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിപി സുമോദ് എംഎൽഎയാണ് ബസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
Comments