ലക്‌നൗ : ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ശബ്ദ പരിധി മാനദണ്ഡങ്ങൾ ലംഘിക്കുന്ന നിയമവിരുദ്ധമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചത്.
മതമേലദ്ധ്യക്ഷന്മാരുമായി ചർച്ച നടത്തി നിയമവിരുദ്ധമായ എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇതിനായി ഉച്ചഭാഷിണി ഉപയോഗിക്കുന്ന ആരാധനാലയങ്ങളുടെ പട്ടിക തയ്യാറാക്കി ഏപ്രിൽ 30-നകം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് അയക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡിവിഷണൽ കമ്മീഷണർമാർ റിപ്പോർട്ട് അയയ്‌ക്കണം.
സർക്കാർ അനുവാദത്തോടെ ആരാധനാലയങ്ങളിൽ നിശ്ചിത സമയത്ത്, നിശ്ചിത ശബ്ദത്തോടെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം ആരാധനാലയത്തിന്റെ പുറത്തേക്ക് വരാൻ പാടില്ല. ഇതിന് പിന്നാലെ ഏതാനും ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയുമുണ്ടായി. ആരാധനാലയങ്ങളിലെ ഭാരവാഹികൾ സ്വമേധയാ ഇത് നീക്കുകയായിരുന്നു.
Comments