കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടിയുടെ ഇടപാടാണ് ബിജിഷ നടത്തിയതെന്നും ഇവർക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയാണ് ബിജിഷ. ഡിസംബർ 12നാണ് ബിജിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലാത്ത യുവതിയുടെ മരണ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ലായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബിജിഷ 35 പവൻ സ്വർണ്ണം പണയം വെച്ചതായി കണ്ടെത്തിയത്.
ആർക്ക് വേണ്ടിയാണ് സ്വർണ്ണം പണയം വെച്ചതെന്ന് കുടുംബത്തിന് അറിയില്ലായിരുന്നു. തുടർന്ന് കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതി നൽകുകയായിരുന്നു. കൊറോണ കാലത്താണ് ബിജിഷ റമ്മി കളിയിൽ സജീവമാകുന്നത്. ആദ്യം പണം മുടക്കി ചെറിയ രീതിയിലെ ഗെയിമുകൾ കളിക്കുകയും പിന്നീട് റമ്മിയിലേക്ക് തിരിയുകയുമായിരുന്നു. ആദ്യഘട്ടത്തിൽ പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു.
യുപിഐ ആപ്പ് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. വീട്ടുകാർ വിവാഹത്തിനായി അടക്കം കരുതിയ സ്വർണ്ണം ബിജിഷ പണയം വെച്ചു. ആരുമറിയാതെ ബാങ്കിൽ നിന്നും വായ്പയും വാങ്ങി. പിന്നാലെ ബാങ്കിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം കടം വാങ്ങി. ഇവർ തിരിച്ചു ചോദിച്ച് തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. റമ്മികളിച്ച് പണം നഷ്ടപ്പെട്ടതും മാനസിക സമർദ്ദം കൂട്ടാനിടയായി. പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
Comments