കണ്ണൂർ: സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസിലെ പ്രതികളും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകരുമായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളിപ്പറഞ്ഞ് ഡിവൈഎഫ്‌ഐ. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു.
ഇവരാരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ അർജുൻ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തി. ഇരുവരുടേയും സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈലുകൾ പരിശോധിക്കുകയാണെങ്കിൽ പി ജയരാജനാണല്ലോ അവരുടെ ആരാധനാപാത്രമെന്ന ചോദ്യത്തിന് ക്വട്ടേഷൻ മാഫിയ സംഘങ്ങളിൽ നിന്ന് ആരും നീതി പ്രതീക്ഷിക്കുന്നില്ല. കാഞ്ഞിരക്കുരുവിൽനിന്ന് ആരും മധുരം പ്രതീക്ഷിക്കില്ലല്ലോ. ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി.ജയരാജനും. എന്നിട്ടും ഇവരൊക്കെ പി. ജയരാജനെ പുകഴ്‌ത്തുന്നുണ്ടെങ്കിൽ ഇവരുടെ മനോനിലയാണ് പരിശോധിക്കേണ്ടത്. ഇവർക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട്. രാഷ്‌ട്രീയമായി തള്ളിപ്പറഞ്ഞിട്ടും അവർ സ്വന്തം നിലയിൽ വാഴ്‌ത്തുകയാണെന്നായിരുന്നു എംവി ജയരാജന്റെ മറുപടി.
പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി വർഗ്ഗീസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മനു പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടർന്ന് ഡിവൈഎഫ്‌ഐ ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകി.
അതേസമയം ഒരു വ്യക്തിക്ക് നേരെ താൻ നടത്തിയ ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്‌ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ലെന്ന് അർജുൻ ആയങ്കി പറഞ്ഞു. തന്നെ മനഃപൂർവ്വം ഇതിലേക്ക് വലിച്ചിഴച്ചതാണ്. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞ് ചാപ്പയടിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയാണോയെന്നും അർജുൻ ചോദിച്ചു.
Comments