തിരുവനന്തപുരം:വൈക്കത്ത് അങ്കണനവാടി കെട്ടിടം ഇടിഞ്ഞു വീണ് കുട്ടിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം വിവാദമായതിനെ തുടർന്ന് നടപടിയെടുത്ത് സർക്കാർ. ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും കുട്ടിയ്‌ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തിൽ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടുകയും കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തിൽ സംഭവത്തിൽ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്ടർ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർമാർക്കും സിഡിപിഒമാർക്കും നിർദേശം നൽകി. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കിൽ മറ്റൊരു കെട്ടിടം ഉടൻ കണ്ടെത്തി അവിടേയ്‌ക്ക് അങ്കണവാടികൾ മാറ്റി പ്രവർത്തിക്കാനും നിർദേശം നൽകി.
ഇന്നലെയാണ് കുട്ടികൾ പഠിക്കുന്നതിനിടെ അങ്കണവാടിയുടെ ഭിത്തി തകർന്നുവീണത്. കോട്ടയം വൈക്കം പോളശ്ശേരി കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്റ ഭിത്തിയാണ് ഇടിഞ്ഞുവീണത്.കായിക്കര പനയ്‌ത്തറ അജീഷിന്റ മകൻ ഗൗതമിനാണ് പരിക്കേറ്റത്. മൂന്ന് വയസുളള കുട്ടിയുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments