പത്തനംതിട്ട : ഒരു രൂപ പോലും സംഭാവന വാങ്ങാതെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടത്താൻ പോകുന്നതെന്ന ജനീഷ് കുമാർ എം.എൽ.എയുടെ വാദം പൊളിഞ്ഞു. പരിപാടിയുടെ സംഭാവന കൂപ്പൺ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വാദം പൊളിഞ്ഞത്. സംഭാവനയിലും കുടുംബശ്രീ വിവാദത്തിലും നാണംകെട്ടു നിൽക്കുന്നതിനിടെ സാഹചര്യത്തിൽ ഡിവൈഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാവും.
ഒരു രൂപ പോലും സംഭാവന വാങ്ങാതെ പ്രവർത്തകർ കിണർ വൃത്തിയാക്കിയും മത്സ്യം വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും ആണ് സംസ്ഥാന സമ്മേളനത്തിനുള്ള ചിലവ് തുക കണ്ടെത്തിയതെന്നായിരുന്നു ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗവും കോന്നി എം.എൽ.എയുമായ ജനീഷ് കുമാറിന്റെ പ്രസ്താവന. എന്നാൽ ഇതിന് പിന്നാലെ സംസ്ഥാന സമ്മേളനത്തിന്റെ സംഭാവന കൂപ്പണിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെയും സംഘാടക സമിതി ജനറൽ കൺവീനർ പി.ബി സതീഷ് കുമാറിന്റെയും ഒപ്പുകൾ അടങ്ങിയ കൂപ്പണാണ് പുറത്തുവന്നത്.
നേരത്തെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ചിറ്റാറിൽ നടത്തിയ സെമിനാറിൽ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള ശ്രമവും വിവാദമായിരുന്നു. പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ ഫൈൻ ഈടാക്കുമെന്ന കുടുംബശ്രീ എഡിഎസിന്റെ ശബ്ദസന്ദേശം ഡിവൈഎഫ്ഐയെ നാണംകെടുത്തിയിരുന്നു. . വിവിധ ജില്ലകളിൽ നിന്നുള്ള 635 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
Comments