കോഴിക്കോട് : കോതിയിൽ മാലിന്യപ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. സംഘർഷ സാഹചര്യം ഉടലെടുത്തതോടെ 30 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് മലിന ജല പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്.
മാലിന്യ പ്ലാന്റിനായി അതിര് സ്ഥാപിക്കുന്നതായി ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. നേരത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മാലിന്യ പ്ലാന്റിനായുള്ള തുടർ നടപടികൾ അധികൃതർ നിർത്തിവെച്ചിരുന്നു. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ പദ്ധതി നേരിൽ കാണിച്ച് കൊടുത്ത് പ്രതിഷേധം തണുപ്പിക്കാൻ കോർപ്പറേഷൻ ശ്രമിച്ചിരുന്നു.
അമൃതം പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്ത് മാലിന്യപ്ലാന്റ് നിർമ്മിക്കുന്നത്. എന്നാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നത് പ്രശ്‌നം രൂക്ഷമാക്കുമെന്ന് നാട്ടുകാർ പറയുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് അധികൃതർ സർവ്വേ നടപടികൾക്കായി എത്തിയത്.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പോലീസിന്റെ സഹായത്തോടെയാണ് അധികൃതർ നടപടികൾ പൂർത്തിയാക്കുന്നത്.
Comments