കോഴിക്കോട് : ഇന്ത്യക്കാരയത് കൊണ്ട് ഹൂതികൾ ഉപദ്രവിച്ചില്ലെന്ന് ബന്ദികളാക്കിയവരിലെ മലയാളി ദിപാഷ് . ഇന്നലെ വൈകീട്ടോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയാണ് ദിപാഷ്.
ഇത് രണ്ടാം ജന്മമാണെന്നും തിരിച്ച് വരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദിപാഷ് പറഞ്ഞു. രണ്ട് ബോട്ടില്‍ എത്തിയ ആളുകളാണ് കപ്പലിന് നേരെ വെടിവെക്കുകയും കപ്പലില്‍ ഉള്ളവരെ തടവിലാക്കുകയും ചെയ്തത്. പിന്നീട് പത്തോളം ബോട്ടുകള്‍ എത്തി. ഏകദേശം 50 ഓളം വരുന്ന സംഘമാണ് ഉണ്ടായിരുന്നത്.
കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് കപ്പല്‍ അവരുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. കപ്പലിലുണ്ടായിരുന്നവരെ മറ്റൊരു ബോട്ടിലേക്ക് മാറ്റുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ഞങ്ങള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. ഗ്ലാസ് പൊട്ടിച്ച് അവര്‍ ഉള്ളില്‍ കയറി. പൂട്ടിയ മുറികളെല്ലാം അവര്‍ വെടിവെച്ച് തുറന്നു.
ഇന്ത്യക്കാരായത് കൊണ്ട് ഞങ്ങളെ ഉപദ്രവിച്ചില്ല. ഭക്ഷണം കൃത്യമായി തന്നു. ഇടയ്ക്ക് ഫോണില്‍ സംസാരിക്കാനും അവസരം കിട്ടി. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെ എല്ലാവരും ഞങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുമായി കൂടെ നിന്നു”. സഹായിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ദിപാഷ് പറഞ്ഞു.
പടിഞ്ഞാറന്‍ തീരമായ അല്‍ഹുദയ്ക്ക് സമീപത്തുനിന്നാണ് ദിപേഷ് ജോലി ചെയ്യുന്ന റാബിയെന്ന കപ്പല്‍ തീവ്രവാദികള്‍ തട്ടിയെടുത്തത്. ദിപാഷ് ഉള്‍പ്പടെ 11 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
Comments