ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് പൗരന്മാരുടെ ഉൾപ്പടെ നാലുപേരുടെ ജീവനെടുത്ത സ്‌ഫോടനത്തിലെ ചാവേർ ഷാരി ബലൂചിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമായ ഷാരി ബലൂച് കഴിഞ്ഞ ആറുമാസമായി ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതയാണ് വിവരം.
എംഎസ്.സി സുവോളജി പാസായ ഷാരി എംഫിൽ വിദ്യാർത്ഥിയാണ്.ഹബീതൻ ബാഷിർ ബലൂച് എന്ന ദന്ത ഡോക്ടറെ വിവാഹം കഴിച്ച ഷാരിയ്‌ക്ക് രണ്ട് കുട്ടികളുണ്ട്. രണ്ട് വർഷം മുൻപാണ് ഷാരി അഫ്ഗാനിസ്താൻ കേന്ദ്രമായിട്ടുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ മെജീദ് ബ്രിഗേഡിൽ അംഗത്വം എടുക്കുന്നത്.രണ്ട് കുട്ടികൾ ഉള്ള സാഹചര്യത്തിൽ സ്‌കാഡിൽനിന്നു പിന്മാറാൻ ഷാരിക്ക് അവസരം നൽകിയെങ്കിലും അവർ അതിനു തയാറയിരുന്നില്ല.
കാരണം പാകിസ്താൻ ഭരണകൂടം ബലൂചിസ്ഥാനെ ബലമായി പിടിച്ചടക്കിയതിനെക്കുറിച്ചും ബലൂചികൾക്കെതിരെ നടത്തിയ വംശഹത്യയിലും അവൾക്ക് പകയുണ്ടായിരുന്നു.ചാവേറാക്രമണത്തിന് പിന്നാലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനയുടെ സാന്നിധ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമായ സന്ദേശം നൽകാനാണ് ചാവേർ ആക്രമണം നടത്തിയതെന്ന് ബിഎൽഎ വ്യക്തമാക്കിയിരുന്നു.
വിദ്യാർത്ഥി ആയിരിക്കുമ്പോൾത്തന്നെ ഷാരി ‘ബലൂച് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷ’ന്റെ ഭാഗമായിരുന്നെന്നും ബലൂചി വംശജർക്കെതിരെ നടക്കുന്ന വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ കടന്നുകയറ്റത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു.
മജീദ് ബ്രിഗേഡിന്റെ നടപ്പുരീതികൾ അനുസരിച്ച് തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഷാരിയ്‌ക്ക് സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ അവർ ‘സേവനമനുഷ്ഠിച്ചു’. ആറു മാസം മുൻപാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഷാരി സംഘടനയെ അറിയിച്ചത്. അതിന് ശേഷം സ്‌ഫോടനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അവർ.
അതേസമയം ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് അഭിമാനമാണെന്ന് അവരുടെ ഭർത്താവ് പറഞ്ഞിരുന്നു.നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കി. എങ്കിലും ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. മഹ്രോച്ചും മീർ ഹസ്സനും നല്ലവരായി വളരും. അമ്മയുടെ ചെയ്തിയിൽ അവർ എക്കാലവും അഭിമാനം കൊള്ളും. ഈ തുടർന്നും ഒരു അഭിവാജ്യഘടകമായി ഞങ്ങളുടെ ജീവിതത്തിൽ തുടരും എന്നും ഹബീതൻ ബാഷിർ ബലൂച് പറയുന്നു.
ഇന്നലെയാണ് കറാച്ചി സർവ്വകലാശാലയ്‌ക്ക് മുൻപിൽ ഷാരി ബലൂച് ചാവേർ ആയി പൊട്ടിത്തെറിച്ചത്. ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേർ ആണ് ഷാരിയെന്നാണ് ആർമി പറഞ്ഞത്. ചാവേർ ആയി ഇവർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments