തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ സാഹചര്യത്തിൽ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിർദ്ദേശം നൽകി. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിനെ ആദ്യ മാസം അവസാനിക്കുമ്പോൾ സംസ്ഥാനം നീങ്ങുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്.
ഇന്നലെ വരെ ഒരു കോടിയുടെ ബിൽ വരെ ധനവകുപ്പിന്റെ അനുമതിയില്ലാതെ ട്രഷറിയിൽ നിന്നും മാറാമായിരുന്നു. എന്നാൽ ഇന്നലെ 11 മണിയോടെ ഇത് 25 ലക്ഷമാക്കി ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ബിൽ ഇൻഫോർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഇ പോർട്ടൽ വഴിയാണ് ട്രഷറിയിലേക്ക് ഇ-ബിൽ സമർപ്പിക്കുന്നത്. ചെലവുകൾക്ക് വേണ്ട നീക്കിയിരുപ്പ് ഇല്ലാതായ ഘട്ടത്തിലാണ് 25 ലക്ഷത്തിന് മുകളിലുള്ള ഒരു ബില്ലും മാറേണ്ടെന്ന നിർദ്ദേശം നൽകിയത്.
വെയ്സ് ആൻറ് മീൻസിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്. മാസം അവസാനത്തോടെ മൂവായിരം കോടി രൂപയെങ്കിലും കടമെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്. മെയ് മാസം തുടക്കത്തിൽ ശമ്പളത്തിനും പെൻഷനുമായി നാലായിരംകോടിയിലേറെ കണ്ടെത്തേണ്ട സാഹചര്യമാണ് സർക്കാരിനുള്ളത്.
Comments