പാലക്കാട്: ഉത്തര സൂചികയിൽ അപാകതയുണ്ടെന്നാരോപിച്ച് അദ്ധ്യാപകരുടെ പ്രതിഷേധം. പ്ലസ്ടു കെമിസ്ട്രി പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം നിർത്തിവച്ചാണ് അദ്ധ്യാപകർ പ്രതിഷേധിക്കുന്നത്. പാലക്കാടും കോഴിക്കോടുമാണ് അദ്ധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നത്. രണ്ടിടത്തും പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണ്ണയമാണ് അദ്ധ്യാപകർ ബഹിഷ്‌കരിച്ചത്.
കെമിസ്ട്രി ഉത്തരപേപ്പറുകൾ മൂല്യനിർണ്ണയം ചെയ്യാൻ സജ്ജീകരിച്ച രണ്ട് ക്യാമ്പുകളിലും അദ്ധ്യാപകർ പ്രതിഷേധത്തിലാണ്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത കെമിസ്ട്രി അദ്ധ്യാപകർ തയ്യാറാക്കി, ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർക്ക് നൽകിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. ആരാണ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയെന്നും അദ്ധ്യാപകർ ആരോപിക്കുന്നു.
ചില ചോദ്യങ്ങൾക്ക് ഇക്വേഷനോ, വിവരണമോ എഴുതിയാൽ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചതും അപ്രകാരമായിരുന്നു. എന്നാൽ, പുതിയ ഉത്തരസൂചിക പ്രകാരം ഇക്വേഷനും വിവരണവും ഒന്നിച്ച് എഴുതിയാൽ മാത്രമേ മുഴുവൻ മാർക്ക് കൊടുതാൽ മതിയെന്നാണ് അറിയിച്ചത്. ഇതെ തുടർന്നാണ് അദ്ധ്യാപകർ മൂല്യനിർണ്ണയം ബഹിഷ്‌കരിച്ചത്. ഉത്തരസൂചിക അട്ടിമറിയിൽ അന്വേഷണം വേണമെന്ന് ഹയർസെക്കൻണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുതിയ ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികൾക്ക് മാർക്ക് ലഭിക്കില്ലെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടി.
Comments