പലതരം ഭയത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് . എന്നാൽ ലിവർപൂൾ സ്വദേശിയായ അൻപത്തിയൊന്നുകാരി സാഷ ക്രിസ്റ്റിക്ക് പേടിയൽപം കൂടുതലാണ്. പേടി മൂത്ത് സാഷ വീടിനു പുറത്തിറങ്ങാറേയില്ല. സാഷയുടെ പേടിയുടെ കാരണം മറ്റൊന്നുമല്ല അന്യഗ്രഹജീവികൾ തന്നെ . പുറത്തിറങ്ങിയാൽ തന്നെ അവർ പിടിച്ചുകൊണ്ടു പോകും എന്നാണ് സാഷ ഭയപ്പെടുന്നത് .
ജീവിതത്തിൽ പലതവണ അന്യഗ്രഹജീവികളെ നേരിട്ടുകണ്ട അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഒരുദിവസം തന്നെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോകുമെന്ന് പേടിക്കുന്നതായും സാഷ പറയുന്നു.സാഷ വീടിനു വെളിയിലേക്കിറങ്ങുമ്പോൾ ആകാശത്തേക്കു കഴിവതും നോക്കാറില്ല. ആകാശത്തേക്കു നോക്കിയാൽ തനിക്കു പേടിയായിത്തുടങ്ങുമെന്നാണു സാഷ പറയുന്നത്. ഒൻപതു തവണ താൻ അന്യഗ്രഹജീവികളെ നേരിട്ടുകണ്ടിട്ടുണ്ടെന്ന് സാഷ പറയുന്നു.
ആദ്യമായി ഒരു അന്യഗ്രഹപേടകം നേർക്കുനേരെ കാണുന്നത് ഏഴാം വയസ്സിലാണ്. എന്നാൽ തന്റെ കൂടെയുള്ളവരൊന്നും അന്യഗ്രഹപേടകങ്ങൾ കാണാറില്ലെന്നും സാഷ പറയുന്നു. എന്തു കൊണ്ട് തനിക്കു മാത്രം ഈ സിദ്ധി കിട്ടിയെന്ന ആലോചനയിലാണു സാഷ. 25 വർഷം മുൻപ് തനിക്കു സംഭവിച്ച ഒരു അന്യഗ്രഹജീവി ദർശനത്തെപ്പറ്റിയും സാഷ ഓർമിക്കുന്നു
1997ൽ തന്റെ മുൻഭർത്താവും കുട്ടികളുമൊത്ത് ഒരു ഫാമിലി ട്രിപ്പിനു പോയതായിരുന്നു സാഷ. പെട്ടെന്നാണ് ആകാശത്ത് ഒരു പ്രകാശവലയം പ്രത്യക്ഷപ്പെട്ടത് സാഷ ശ്രദ്ധിക്കുന്നത്. പോകെപ്പോകെ അത് അടുത്തടുത്ത് വന്നു.
വെളിയിലിറങ്ങി നോക്കിയ സാഷയുടെ നേർക്ക് ഒരു നഗ്നപാദനായ അന്യഗ്രഹജീവി ഓടിയെത്തിയത്രേ. ഭയന്ന സാഷയും ഓടി, അന്യഗ്രഹജീവി തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു. ഒടുവിൽ അതു തന്റെ കാലിൽ പിടിത്തമിട്ടു നിലത്തുവീഴിച്ചെന്നും സാഷ പറയുന്നു. ഇതെത്തുടർന്ന് വിഷാദരോഗം,അമിത ഉത്കണ്ഠ തുടങ്ങിയവ സാഷയ്‌ക്കു പിടിപെട്ടു. ഇതോടെയാണു താൻ പുറത്തിറങ്ങാതായതെന്ന് സാഷ പറയുന്നു.
Comments