ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പേരും അറസ്റ്റിലായിരിക്കുന്നത്.
ഡൽഹിയിലെ ഒഖ്‌ല ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും 36 കിലോ ഗ്രാം ഹെറോയിനും പിടികൂടി. ഇതിന് വിപണിയിൽ 175 കോടി രൂപ വിലമതിക്കും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്പത് പാക് സ്വദേശികളെ പിടികൂടിയിരുന്നു. പ്രതികൾക്ക് തീവ്രവാദ ഫണ്ടിംഗ് ഉണ്ടായിരുന്നോയെന്ന കാര്യവും ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ലഹരിമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന പണം ഏതെങ്കിലും ഭീകരസംഘടനയ്‌ക്ക് കൈമാറാൻ ആസൂത്രണം ചെയ്തിരുന്നോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ പ്രതികൾ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്. ഒരു പ്രതിക്ക് ബുള്ളറ്റ് തറച്ച് പരിക്കേറ്റിട്ടുള്ളതിനാൽ ചികിത്സയിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പാക് ബോട്ട് പിടികൂടിയത്. ബോട്ടിനോടൊപ്പം ഒമ്പത് പാക് പൗരന്മാരെയും ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ഹെറോയിന്റെ ഉറവിടം അഫ്ഗാനിസ്താൻ ആണെന്ന് അന്വേഷണ സംഘം പിന്നീട് കണ്ടെത്തി.
Comments