ലക്‌നൗ : ഉത്തർപ്രദേശിൽ ആരാധനാലയങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്ന നടപടികൾ തുടർന്ന് യോഗി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് ആഗ്രയിലെ ബാർജ് പ്രദേശത്തെ ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന 756 ഉച്ചഭാഷിണികൾ ഇതുവരെ നീക്കം ചെയ്തു.
പോലീസുകാരാണ് പ്രദേശത്തെ ഉച്ചഭാഷിണികൾ നീക്കം ചെയ്തത്. ബാക്കിയുള്ളവയുടെ ശബ്ദവും ക്രമീകരിച്ചു. ആരാധനാലയങ്ങളിലെ അധികൃതരുമായും മത നേതാക്കളുമായും സംസാരിച്ച ശേഷമാണ് പോലീസ് ഉച്ചഭാഷിണികൾ നീക്കം ചെയ്തത്. സർക്കാരിന്റെ നിർദ്ദേശം പാലിക്കാൻ പോലീസ് അധികൃതർക്ക് കർശന നിർദ്ദേശം നൽകി.
ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്ന നടപടികൾ സമാധാനപരമായാണ് പുരോഗമിക്കുന്നതെന്ന് ആഗ്രാ സോൺ എഡിജി രാജീവ് കൃഷ്ണ വ്യക്തമാക്കി. 1945 ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാനാണ് നിലവിൽ നിയമ പ്രകാരം അനുമതിയുള്ളത്. ഇതിന്റെയെല്ലാം ശബ്ദത്തിന്റെ അളവ് 45 ഡെസിബലിൽ താഴെയായി ക്രമീകരിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments