കൊച്ചി: ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഹർജി നൽകി. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക്മെയിൽ ചെയ്യാനും സിനിമയിൽ കൂടുതൽ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയിൽ പറയുന്നു. താൻ നിർമ്മിച്ച ഒരു സിനിമയിൽ നേരിട്ട് അവസരം ചോദിച്ചപ്പോൾ ഓഡീഷനിൽ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിർദ്ദേശിച്ചത്. ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം കൂടുതൽ ബന്ധം സ്ഥാപിക്കാൻ നടി ശ്രമിച്ചെന്നും ജാമ്യാപേക്ഷയിൽ വിജയ് ബാബു പറയുന്നു.
പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസേജുകൾ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് അവർക്ക് വ്യക്തമായി അറിയാം. താനുമായി ബന്ധം തുടരാൻ പരാതിക്കാരി നിയന്തരം പ്രയത്നിച്ചു. സിനിമാ മേഖലയിൽ കൂടുതൽ അവസരം നേടുകയായിരുന്നു പരാതിക്കാരിയുടെ ലക്ഷ്യം. വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലുമായി പരാതിക്കാരി അവരുടെ മൊബൈലിൽ നിന്നയച്ച എല്ലാ സന്ദേശങ്ങളും ചിത്രങ്ങളും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാൻ അവസരം ഒരുക്കിത്തരണമെന്നും പാരാതി അടിസ്ഥാന രഹിതമാണെന്നും വിജയ് ബാബു പറയുന്നു.
നിലവിൽ തന്റെ പക്കലുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത അവസരമാണുള്ളത്. ഈ വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചു കൊണ്ട് അവയുടെ കോപ്പി ഹൈക്കോടതി മുൻപാകെയും പ്രോസിക്യൂഷനും കൈമാറാൻ തയ്യാറാണെന്നും വിജയ് ബാബു ഹർജിയിൽ അറിയിച്ചു. അതേസമയം 2022 മാർച്ച് മുതൽ ഏപ്രിൽ വരെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു തന്നെ പലതവണ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് യുവതിയുടെ പരാതി.
വിജയ് ബാബുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ കൂടാതെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തു. ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. തന്റെ നഗ്ന വീഡിയോ വിജയ് ബാബു റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് പുറത്തുവിട്ട് തന്റെ സിനിമാ ജീവിതം തകർക്കുമെന്ന് വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.
Comments