ആലുവ : യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം ആലുവയിലാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും പ്രണയബന്ധത്തിലായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ടാണ് സംഭവം. പ്രണയം വീട്ടിൽ അറിഞ്ഞതോടെ മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെയാണ് റെയിൽ പാളത്തിലേക്ക് ചാടിയത്. അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലായിരുന്ന ശ്രീകാന്ത് ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ എത്തിയ ശേഷം പുഴയിലേക്ക് ചാടി.
ആലുവയിൽ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. ഡ്രൈവറായ ശ്രീകാന്ത് മൂന്ന് മാസം മുൻപാണ് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. എന്നാൽ വീട്ടുകാർ അറിഞ്ഞതോടെ ഇതിനെ ശക്തമായി എതിർത്തു എന്നാണ് വിവരം.
ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
Comments