ലക്‌നൗ : റംസാൻ ദിനത്തിൽ നടുറോഡിൽ നിസ്‌കരിക്കരുതെന്ന് വിശ്വാസികളോട് നിർദ്ദേശിച്ച് മുസ്ലീം പുരോഹിതന്മാർ. പള്ളിയ്‌ക്കകത്ത് വെച്ച് മാത്രമേ നിസ്‌കാരം നടത്താൻ പാടുള്ളു എന്നും ഇതിനായി റോഡോ, പൊതുവഴിയോ ഉപയോഗിക്കരുത് എന്നുമാണ് നിർദ്ദേശം. യോഗി സർക്കാരിന്റെ ഉത്തരവിന് പിന്നാലെയാണ് പുരോഹിതന്മാർ നിർദ്ദേശവുമായി രംഗത്തെത്തിയത്.
ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ നേതാവും ഐഷ്ബാഗ് ഈദ്ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി സമാധാനം നിലനിർത്താനും കൊറോണ പ്രോട്ടോക്കോളുകൾ പാലിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ വീടുകളിലോ പള്ളികളിലോ മാത്രമേ നമസ്‌കരിക്കാവൂ എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ഉച്ചഭാഷിണികളുടെ ശബ്ദം നിലനിർത്താനും മുസ്ലീങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡിലല്ല, പള്ളിയുടെ പരിസരത്താണ് പ്രാർത്ഥന നടത്തേണ്ടതെന്ന് ദാറുൽ ഉലൂം ഫറംഗി മഹല്ലിലെ സുന്നി പുരോഹിതൻ സൂഫിയാൻ നിസാമി പറഞ്ഞു.
ഉത്തർപ്രദേശിൽ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് യോഗി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം മതപരമായ സ്ഥലങ്ങളിൽ നിന്ന് 22,000 ത്തോളം അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തുടനീളം അനുവദനീയമായ പരിധിയിൽ വോളിയം സജ്ജീകരിച്ചതായും ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങാതെ സ്ഥാപിക്കുന്നതോ അനുവദനീയമായ നമ്പറുകളിൽ കൂടുതൽ സ്ഥാപിക്കുന്നതോ ആയ ലൗഡ് സ്പീക്കറുകൾ അനധികൃതമായി കണക്കാക്കുമെന്നാണ് പോലീസിന്റെ താക്കീത്. വരാനിരിക്കുന്ന ഉത്സവങ്ങൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ സേനയെ വിന്യസിച്ചിട്ടുണ്ട്.
Comments