തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കാറാം മീണ ഐഎഎസിന്റെ ആത്മകഥ. ‘തോൽക്കില്ല ഞാൻ’ എന്ന ആത്മകഥ മാദ്ധ്യമപ്രവർത്തകൻ എംകെ രാംദാസിനൊപ്പം ചേർന്നാണ് ടിക്കാറാം മീണ എഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് ആത്മകഥയുടെ പ്രകാശനം.
മീണ തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നാണ് വെളിപ്പെടുത്തൽ. വയനാട് കളക്ടറായിരിക്കെ സസ്‌പെന്റ് ചെയ്തതിന് പിന്നിലും പി ശശിയെന്നും ടിക്കാറാം മീണയുടെ ആത്മകഥയിലുണ്ട്. ആത്മകഥയിൽ പി ശശിക്കെതിരെയാണ് പ്രധാന വിമർശനം.
ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കാറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയിൽ വെളിപ്പെടുത്തുന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു.
സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിനാണ് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങൾ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.
Comments