ചെന്നൈ: ചെന്നൈയിൽ വിഗ്നേഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവം പുറത്ത് പറയാതിരിക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ. വിഗ്നേഷിന്റെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം വിഗ്നേഷിന്റെ മൃതശരീരം കാണാൻ പോലും പോലീസ് കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും സഹോദരൻ ആരോപിച്ചു.
ഏപ്രിൽ 19 നാണ് 25 കാരനായ വിഗ്നേഷ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരിൽ വിഗ്നേഷിനെയും സുഹൃത്തിനെയും പോലീസ് പിടികൂടുകയായിരുന്നു. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് കേസ് മാറ്റുകയും ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ശരവണനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടന്നിട്ടില്ലെന്ന് വിഗ്നേഷിന്റെ സഹോദരൻ പറയുന്നു.
മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുപറയാതിരുന്നാൽ ഒരു ലക്ഷം രൂപ നൽകാമെന്നായിരുന്നു പോലീസിന്റെ വാഗ്ദാനം. തങ്ങൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും പോലീസ് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ വീട് വിട്ടുപോകേണ്ട അവസ്ഥയാണെന്നും വിഗ്നേഷിന്റെ സഹോദരൻ പറയുന്നു. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
നേരത്തെ തിരുവണ്ണാമലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന 47 കാരനും തൊട്ടടുത്ത ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഗ്നേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട വിഷയം എഐഎഡിഎംകെ നേതാക്കൾ ഉന്നയിച്ചിരുന്നു. ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉറപ്പു നൽകിയിട്ടുണ്ട്.
Comments