ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പാകിസ്താനിൽ പോയി ബിരുദ കോഴ്‌സുകൾ ചെയ്യരുതെന്ന നിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ(എൻഎംസി). എംബിബിഎസ്, ബിഡിഎസ് എന്നീ കോഴ്‌സുകൾ അയൽ രാജ്യത്ത് പോയി പഠിക്കരുതെന്നും അതിന് ഇന്ത്യയിൽ മൂല്യമില്ലെന്നും എൻഎംസി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷനും (എഐസിടിഇ) ഇന്ത്യൻ വിദ്യാർത്ഥികളോട് ഉപരിപഠനത്തിനായി അയൽ രാജ്യത്തേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം.
‘പാകിസ്താനിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ എംബിബിഎസ്/ബിഡിഎസ് എന്നീ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടുന്ന ഏതൊരു ഇന്ത്യൻ പൗരനും എഫ്എംജിഇയിൽ പങ്കെടുക്കാനോ ഇന്ത്യയിൽ ജോലി നേടാനോ സാധിക്കില്ല ” എൻഎംസി വിജ്ഞാപനത്തിൽ പറയുന്നു.
ഒരു വിദേശ രാജ്യത്ത് യുജി മെഡിക്കൽ ബിരുദം നേടിയ ഡോക്ടർമാരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന നിർബന്ധിത പരീക്ഷയാണ് എഫ്എംജിഇ അഥവാ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്‌സാമിനേഷൻ.
എന്നാൽ, 2018 ഡിസംബറിന് മുമ്പ് പാകിസ്താനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയവരെയും എംഎച്ച്എയിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് നേടിയവരെയും ഇന്ത്യയിലെ ജോലിക്കും എഫ്എംജിഇ ടെസ്റ്റിനും പരിഗണിക്കുമെന്ന് എൻഎംസി വ്യക്തമാക്കി. പാകിസ്താനിൽ മെഡിസിനോ മറ്റ് ഉപരിപഠനങ്ങളോ കഴിഞ്ഞ് ഇന്ത്യൻ പൗരത്വം നേടിയ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ അനുമതി നേടിയ ശേഷം എഫ്എംജിഇ/എൻഇഎക്‌സ്ടി പരീക്ഷകളിൽ പങ്കെടുക്കാനോ ഇന്ത്യയിലെ ജോലി നേടാനോ യോഗ്യതയുണ്ട്.
Comments