കൊച്ചി: രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധനസെൽ യാനം കൊച്ചിയിൽ നിർമിക്കും. കൊച്ചി കപ്പൽശാലയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. ഹരിത കപ്പൽ ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് തുടക്കമിട്ടാണ് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന വൈദ്യുത യാനം വികസിപ്പിക്കാനും നിർമ്മിക്കാനും തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഷിപ്പിംഗ് മന്ത്രാലയം സംഘടിപ്പിച്ച ഹരിത കപ്പൽ ഗതാഗതത്തെക്കുറിച്ചുള്ള ശിൽപശാലയിൽ, ആഗോള സമുദ്ര ഗതാഗത രംഗത്ത് ഹരിത പരിവർത്തനം സാധ്യമാക്കുന്ന, ഹൈഡ്രജൻ ഇന്ധനമുള്ള വൈദ്യുത യാനങ്ങൾ നിർമ്മിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി കേന്ദ്രമന്ത്രി അവതരിപ്പിച്ചു. ഏകദേശം 17.50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി തുകയുടെ 75% കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
‘ഫ്യൂവൽ സെൽ ഇലക്ട്രിക് വെസ്സൽ’ (എഫ്സിഇവി) എന്ന് വിളിക്കുന്ന ലോ ടെമ്പറേച്ചർ പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൻ ടെക്നോളജി (എൽടി-പിഇഎം) അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജൻ ഇന്ധന വൈദ്യുത യാനമാണ് നിർമിക്കുക. ഹരിത ഊർജ്ജം, സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഇതര ഇന്ധനങ്ങൾ എന്നിവയിൽ നൂതനവും നവീനവുമായ സാങ്കേതിക വിദ്യ കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
അന്താരാഷ്ട്ര കപ്പൽഗതാഗതത്തിൽ കാർബൺ ബഹിർഗമന തീവ്രത 2030 ഓടെ 40% കുറയ്ക്കാനും, 2050 ഓടെ 70% കുറയ്ക്കാനുമാണ് ഐഎംഒ ലക്ഷ്യമിട്ടിരിക്കുന്നത്. 2070-ഓടെ കാർബൺ ബഹിർഗമനത്തിൽ സന്തുലിത കൈവരിക്കുകയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും, ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഹൈഡ്രജൻ ഇന്ധനമുള്ള വൈദ്യുത കപ്പലുകളുടെ വികസനം രാജ്യത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments