ഇസ്ലാമാബാദ്: സൗദി അറേബ്യയിലെ മസ്ജിദ്-ഇ-നബ്‌വിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ സംഘത്തെയും അവഹേളിച്ചതിന് 150 പേർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ മന്ത്രിസഭയിലെ ചില അംഗങ്ങളെയും പ്രതിചേർത്താണ് പോലീസ് കേസെടുത്തത്. പാകിസ്താനിലെ പഞ്ചാബ് പോലീസിന്റേതാണ് നടപടി.
തീർത്ഥാടക വേഷത്തിലെത്തിയ ഇമ്രാൻ ഖാന്റെ അനുയായികൾ ഷരീഫിനെ കള്ളനെന്നും രാജദ്രോഹിയെന്നും ആക്രോശിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സൗദിയിലെ മദീനയിലുള്ള മസ്ജിദിൽ പാക് പ്രധാനമന്ത്രിയും മറ്റ് പ്രതിനിധി സംഘങ്ങളും എത്തിയപ്പോഴായിരുന്നു സംഭവം.
പ്രതിനിധി സംഘത്തിനെതിരെ അധിക്ഷേപകരമായ ഭാഷാ പ്രയോഗങ്ങൾ പ്രയോഗിച്ചതായും മുദ്രാവാക്യങ്ങളുയർത്തിയ സംഘത്തിലെ അഞ്ച് പേരെ സംഭവസ്ഥലത്ത് തന്നെ മദീന പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച രാത്രിയാണ് പാക് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) ചെയർമാൻ കൂടിയായ ഇമ്രാൻ ഖാൻ മുൻ മന്ത്രിമാരായ ഫവാദ് ചൗധരി, ഷെയ്ഖ് റഷീദ്, മുൻ ഉപദേഷ്ടാവ് ഷഹബാസ് ഗുൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി എന്നിവരുൾപ്പെടെ 150 പേർക്കെതിരെ പോലീസ് കേസെടുത്തു.
ലാഹോറിൽ നിന്ന് 180 കിലോമീറ്റർ അകലെ ഫൈസലാബാദിലുള്ള പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദീനയിലെ പ്രവാചകന്റെ മസ്ജിദിനെ അവഹേളിക്കുക, ഗുണ്ടായിസം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഫൈസലാബാദ് സ്വദേശി നയീം ഭട്ടിയുടെ പരാതിയിലാണ് കേസ്.
മദീനയിലെ മസ്ജിദ്-ഇ-നബ്‌വിയിൽ എത്തിയ ഷെരീഫിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും അവഹേളിക്കാൻ ഉദ്ദേശ്യമിട്ട് ഇമ്രാൻ ഖാന്റെ നൂറിലധികം അനുയായികൾ സൗദി അറേബ്യയിലെത്തിയെന്നും തീർത്ഥാടക സംഘം പാകിസ്താനിൽ നിന്നും യുകെയിൽ നിന്നുള്ളവരാണെന്നും എഫ്‌ഐആറിൽ പറയുന്നു. ഇമ്രാന്റെ നിർദേശ പ്രകാരമാണ് ഇവർ എത്തിയതെന്നാണ് പരാതിയിൽ പരാമർശിക്കുന്നത്.
Comments