കൊച്ചി:പോലീസ് നോട്ടീസിന് സാവകാശം തേടി ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു.ബിസിനസ് ടൂറിലാണെന്നും മെയ് 19 ന് മടങ്ങിയെത്തുമെന്നും നടൻ പറഞ്ഞു. പോലീസ് നോട്ടീസിന് ഇ മെയിൽ വഴിയാണ് വിജയ് ബാബു സാവകാശം തേടിയത്. ഇപ്പോൾ എവിടെയെന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മറുപടി നൽകിയത്.
എന്നാൽ നടന് സാവകാശം നൽകാനാവില്ലെന്നാണ് പോലീസ് നിലപാട്. അടിയന്തിരമായി അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കാൻ പോലീസ് നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ഇ മെയിൽ വഴി പോലീസ് നോട്ടീസിന് മറുപടി നൽകിയത്
അതേസമയം വിജയ് ബാബുവിനെ കണ്ടെത്താൻ അന്വേഷണ സംഘം ദുബായിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതിയായി ഒളിവിൽ പോയി ഒരാഴ്ച പിന്നിടുമ്പോഴും വിജയ് ബാബുവിനെ തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടില്ല.തുടർന്നാണ് അന്വേഷണ സംഘത്തെ ദുബായിലേക്ക് അയക്കുന്നതിനെ കുറിച്ച് അലോചിക്കുന്നത്.പോലീസിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വിജയ് ബാബുവിന് നൽകിയിട്ടുണ്ടെന്നും കൊച്ചി ഡിസിപി വി യു കുര്യാക്കോസ് ജനം ടി വി യോട് പറഞ്ഞു.മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ കഴിഞ്ഞ 24 നാണ് വിജയ്ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തത്.സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്തെ വിവിധ ഫ്‌ളാറ്റുകളിൽ വെച്ചാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവതി ആരോപിക്കുന്നത്.
Comments