ന്യൂഡൽഹി:ആദ്യ ഭാര്യയുടെ മുൻകൂർ സമ്മതമില്ലാതെ മുസ്ലീം പുരുഷന് രണ്ടാം വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ച് ഇരുപത്തിയെട്ടു കാരി.ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനോട് പ്രതികരണം തേടി.
ആറാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി, ജസ്റ്റിസ് നവിൻ ചൗള എന്നിവരടങ്ങിയ ബെഞ്ച് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും നിയമമന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും നിർദേശം നൽകി.
ഹർജിക്കാരി 2019 ജനുവരിയിലാണ് മുസ്ലീം വ്യക്തിനിയമപ്രകാരം ഷൂബ്ഖാനെന്ന വ്യക്തിയെ വിവാഹം കഴിച്ചത്..എന്നാൽ പിന്നാലെ തന്നേയും തന്റെ 11 മാസം പ്രായമായ മകനേയും പരിഗണിക്കാതെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് യുവതി ആരോപിക്കുന്നു.
ഭാര്യയുടെ മുൻകൂർ രേഖാമൂലമുള്ള സമ്മതം വാങ്ങാതെ ഒരു മുസ്ലീം ഭർത്താവ് നടത്തുന്ന ദ്വിഭാര്യത്വമോ ബഹുഭാര്യത്വമോ ഭരണഘടനാ വിരുദ്ധവും ശരീഅത്ത് വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവും പരുഷവും മനുഷ്യത്വരഹിതവും പ്രാകൃതവുമാണെന്നും ഈ സമ്പ്രദായം നിയമപ്രകാരം നിയന്ത്രിക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു. മുസ്ലീം സ്ത്രീകളുടെ ദുരവസ്ഥ തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഒരു മുസ്ലീം ഭാര്യ ഒരു യന്ത്രമല്ല, മറിച്ച് അവൾ എല്ലാ സാർവത്രിക മനുഷ്യാവകാശങ്ങളും ഉൾക്കൊള്ളുന്ന ഒരു മനുഷ്യനാണ്.മുസ്ലീം ഭാര്യക്കും ഭരണഘടനാപരമായ സംരക്ഷണത്തിന് അർഹതയുണ്ടെന്നും വ്യക്തിനിയമങ്ങളുടെ പ്രയോഗത്തിന്റെ പേരിൽ അവളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ല.അത് കൊണ്ട് തന്നെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21, 25 എന്നീ വകുപ്പുകൾക്ക് വിരുദ്ധമാണ് മുസ്ലീം ഭർത്താവ് നടത്തുന്ന ദ്വിഭാര്യത്വമോ ബഹുഭാര്യത്വമോ എന്നും ഹർജിയിൽ ആരോപിക്കുന്നു. പൊതു പ്രാധാന്യമുള്ളതിനാലാണ് മുസ്ലീം യുവതി പൊതുതാൽപര്യ ഹർജി നൽകിയതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ബജ്റംഗ് വാട്സ് ചൂണ്ടിക്കാട്ടി.
Comments