ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റതിന്റെ പശ്ചാത്തലത്തിൽ രണ്ട് വിമാനജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ഡിജിസിഎ. എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറെയും മെയിന്റനൻസ് കൺട്രോൾ സെന്ററിന്റെ ഇൻ-ചാർജിനെയുമാണ് അന്വേഷണം പൂർത്തിയാകുന്നതുവരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയത്. അതേസമയം വിമാനം ആടിയുലഞ്ഞതിന്റെ ആഘാതത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഡിജിസിഎ അറിയിച്ചു. പരിക്കേറ്റ 15 യാത്രക്കാരിൽ രണ്ട് പേരാണിത്. ഇതിനിടെ പരിക്കേറ്റവരിൽ 8 പേർ ആശുപത്രി വിട്ടു.
സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ ഡിജിസിഎ നിയോഗിച്ചിട്ടുണ്ട്. വിഷയം ഗൗരവത്തോടെയും ഔചിത്യത്തോടെയും കൈകാര്യം ചെയ്യുമെന്നും അപകടത്തിന്റെ കാരണമുൾപ്പെടെയുള്ള വിശദാംശങ്ങൾ അന്വേഷണം പൂർത്തിയായതിന് ശേഷം വ്യക്തമാക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ചയായിരുന്നു മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-945) ലാൻഡിങ്ങിന് മുമ്പായി ആടിയുലഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. ഇതോടെ വിമാനത്തിനുള്ളിലെ സാമഗ്രികൾ വീഴുകയും ബാഗുകൾ പലതും യാത്രക്കാരുടെ തലയിൽ പതിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കാലാവസ്ഥ മോശമായതിനെ തുടർന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വിശദീകരണം നൽകി. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നിൽ വിമാന ജീവനക്കാരുടെ അനാസ്ഥയുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. നിലവിൽ അപകടം സംഭവിച്ച വിമാനം കൊൽക്കത്തയിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്നും മറ്റ് സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ പ്രവർത്തനം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Comments