ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ അംബാസഡറെ വിളിപ്പിച്ച് ഇസ്രായേൽ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചു. മന്ത്രി മാപ്പു പറയണമെന്നും ഇസ്രായേൽ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ഇറ്റാലിയൻ ടി വി പരിപാടിയായ സോന ബിയാൻകയിൽ സംസാരിക്കുമ്പോഴാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വിവാദ പ്രസ്താവന നടത്തിയത്. ഞാൻ പറയുന്നത് ചിലപ്പോൾ തെറ്റായേക്കാം. ഹിറ്റ്ലറിനും ജൂത രക്തമായിരുന്നു. സെലൻസ്‌കി ജൂതനാണെന്നതിൽ വലിയ കാര്യമൊന്നുമില്ല. ഏറ്റവും വലിയ ജൂതവിരുദ്ധർ ജൂതവിഭാഗക്കാർ തന്നെയാണ് എന്നാണ് ബോധമുള്ള ജൂതൻമാർ പറയുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
പാതി ജൂതനായ സെലൻസ്‌കി യുക്രെയ്‌നെ നാസിവൽകരിച്ചതിന് എതിരായ ഇടപെടലാണ് തങ്ങൾ നടത്തുന്നതെന്നാണ് യുദ്ധം സംബന്ധിച്ച് റഷ്യ നൽകുന്ന ന്യായീകരണം. ജൂത ബന്ധമുള്ള സെലൻസ്‌കി എങ്ങനെയാണ് നാസി ആവുന്നതെന്ന മറുചോദ്യമാണ് യുക്രെയ്ൻ ഇതുമായി ബന്ധപ്പെട്ട് ഉയർത്തിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിറ്റ്ലർ ജൂതവംശജനാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി വിശദീകരിച്ചത്.
ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങളുടെ പേരിൽ ജൂത വിഭാഗക്കാരെ കുറ്റക്കാരാക്കാനാണ് ഇത്തരം നുണകൾ വിളിച്ചുപറയുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ജൂതവിഭാഗക്കാരെ അടിച്ചമർത്തിയവരെ വിശുദ്ധരാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂതന്മാർക്കെതിരായ വംശീയതയുടെ ഏറ്റവും താഴ്ന്ന തലം ജൂതന്മാരെ തന്നെ യഹൂദ വിരുദ്ധത ആരോപിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോളോകാസ്റ്റ് ചരിത്രത്തെ വളച്ചൊടിച്ച് ഇരകളെ വേട്ടക്കാരായി മുദ്രകുത്തുകയാണ് റഷ്യൻ മന്ത്രി ചെയ്തതെന്നും ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രി സയിർ ലാപിദ് വിമർശിച്ചു.
അതേസമയം റഷ്യൻ മന്ത്രിയുടെ ഈ പ്രസ്താവന റഷ്യ-ഇസ്രായേൽ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.യുക്രെയ്‌ന് മേലുള്ള അധിനിവേശത്തിനെതിരെ നിലപാട് എടുക്കാതെ പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ ഇസ്രായേൽ ശ്രമിച്ചിരുന്നു. എന്നാൽ ജൂതന്മാരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ റഷ്യയോട് മാപ്പ് പറയണമെന്ന് ഇസ്രായേൽ നേരിട്ട് ആവശ്യപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Comments