തിരുവനന്തപുരം: സിബിഐ സംഘം ക്ലിഫ് ഹൗസിൽ. സോളാർ പീഡനക്കേസിൽ തെളിവെടുപ്പിന്റെ ഭാഗമായിട്ടാണ് സംഘം ഇവിടെയെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനായിട്ടാണ് സംഘം പരാതിക്കാരിയുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയത്. സോളാർ പീഡനക്കേസിൽ സർക്കാർ തന്നെ കൈമാറിയ ആറു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ആറ് അന്വേഷണ ഉദ്യോഗസ്ഥരാണ് ഓരോ കേസും അന്വേഷിക്കുന്നത്.
2012ൽ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. എമേർജിങ് കേരളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ക്ലിഫ് ഹൗസിൽ എത്തണം എന്ന് ആവശ്യപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ വാദം. അന്ന് മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജാണ് മുഖ്യമന്ത്രിയുടെ വസതിയിൽ എത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇത് പ്രകാരം ക്ലിഫ്ഹൗസിൽ എത്തിയപ്പോൾ ഉമ്മൻചാണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനാണ് സിബിഐ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം ക്ലിഫ് ഹൗസിലെത്തിയത്. സ്ഥലം സന്ദർശിച്ച് മഹസർ തയ്യാറാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എംഎൽഎ ഹോസ്റ്റലിൽ ഹൈബി ഈഡനുമായി ബന്ധപ്പെട്ട കേസിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. അടൂർപ്രകാശിനെതിരായ പരാതിയിൽ ആലപ്പുഴയിലെത്തിയും മഹസർ തയ്യാറാക്കിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സിബിഐ എത്തുന്നത് ഇത് ആദ്യമായിട്ടാണ്.
Comments