മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കാൻസർ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയുടെ കാലയളവിൽ പ്രസിഡന്റ് അധികാരം സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നാണ് റിപ്പോർട്ട്. യുഎസ് ദിനപത്രമായ ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയും അതിന് ശേഷമുള്ള വിശ്രമവും കണക്കിലെടുത്ത് പുടിൻ ഒരുപാട് നാൾ അവധിയിലായിരിക്കുമെന്നാണ് റിപ്പോർട്ട്.
പുടിന് ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചതായി വാർത്തയിൽ പറയുന്നു. അടുത്തിടെ പുടിന്റെ അസുഖത്തേയും ആരോഗ്യത്തേയും കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നു വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമായതിനാലാണ് യുക്രെയ്ൻ വിഷയത്തിലടക്കം വേഗത്തിലുള്ള നീക്കങ്ങൾ ഉണ്ടാകാൻ കാരണമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുടിന് പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടെന്നാണ് വിവരം.
തനിക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ രാജ്യത്തിന്റെ പരമാധികാരം സുഹൃത്തും വിശ്വസ്തനുമായ നിക്കോള പട്രുഷേവിന് നൽകുമെന്ന് പുടിൻ തന്നെയാണ് തീരുമാനിച്ചതും. കഴിഞ്ഞ ദിവസം പട്രുഷേവുമായി പുടിൻ രണ്ട് മണിക്കൂറിലധികം നേരം സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തിൽ തന്റെ അസുഖ വിവരത്തെ കുറിച്ച് പുടിൻ പറഞ്ഞതായാണ് സൂചന.
Comments