കൊച്ചി: കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ ഇടപെട്ടത്. സംഭവത്തിൽ വിശദീകരണം നൽകി നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
കഴിഞ്ഞയാഴ്ചയാണ് 16 വയസുള്ള പ്ലസ് വൺ വിദ്യാർത്ഥിനി ഷവർമ കഴിച്ചതിന് പിന്നാലെ മരിച്ചത്. നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ഭക്ഷ്യോൽപാദന കേന്ദ്രങ്ങളിൽ ശുചിത്വമുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഷവർമ കഴിച്ച് മരിച്ച 16-കാരി ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിയനേയും ഷിഗെല്ല ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഷവർമ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം.വി.രാംദാസും അറിയിച്ചിരുന്നു.
ദേവനന്ദ ഷവർമ കഴിച്ചത് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്നാണ്. അവിടുത്തെ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് ഇന്നലെ അറസ്റ്റിലായിരുന്നു. കേസിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
Comments