ന്യൂഡൽഹി: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതിന് തുടക്കമിട്ട് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഡ്രൈവിന്റെ ആദ്യ ഘട്ടം മെയ് 13 വരെയാണ് തുടരുക. തുഗ്ലക്കാബാദിലെ കർണി സിംഗ് ഷൂട്ടിംഗ് റേഞ്ച് ഏരിയയിൽ നിന്നാണ് ഡ്രൈവ് ആരംഭിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.
മെഹ്റൗളി ബദർപൂർ റോഡിലും കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിലും പരിസരത്തുമാണ് ബുധനാഴ്ച പൊളിച്ചുമാറ്റൽ നടക്കുന്നത്. കാളിന്ദി കുഞ്ച് മെയിൻ റോഡും കാളിന്ദി കുഞ്ച് പാർക്ക് മുതൽ ജാമിയ നഗർ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങളും നീക്കം ചെയ്യും.
മെയ് 6ന് ശ്രീനിവാസ്പുരി പ്രൈവറ്റ് കോളനി മുതൽ ഓഖ്ല റെയിൽവേ സ്റ്റേഷൻ ഗാന്ധി ക്യാമ്പ് വരെയായിരിക്കും പൊളിച്ചുമാറ്റൽ നടക്കുക. പിന്നീട് രണ്ട് ദിവസം ഇടവേളയായിരിക്കും. അതിന് ശേഷം ഷഹീൻ ബാഗ് ജി ബ്ലോക്ക് മുതൽ ജസോല വരെയും ജസോല നെയിൽ മുതൽ കാളിന്ദി കുഞ്ച് വരെയും പൊളിച്ചുമാറ്റൽ പ്രക്രിയ നടക്കും.
അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിന് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജ്പാൽ സിംഗ് പറഞ്ഞു. സർക്കാർ ഭൂമി കയ്യേറി ബംഗ്ലാദേശികൾ ഫാക്ടറികൾ നടത്തുകയാണെന്ന് നേരത്തെ സിവിക് ബോഡി പ്രതിനിധികൾ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്നും ദക്ഷിണ ഡൽഹിയുടെ വിവിധ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്ന പ്രക്രിയയിൽ ഉൾപ്പെടുമെന്നും രാജ്പാൽ സിംഗ് അറിയിച്ചു.
Comments