വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതിന്റെ തന്ത്രം മെനയുന്നത് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമെന്ന വാദം തള്ളി പെന്റഗൺ.യുക്രെയ്‌നെതിരെ ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ റഷ്യയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പലരും കൊല്ലപ്പെടാൻ കാരണം അമേരിക്കയുടെ തന്ത്രമാണെന്ന റഷ്യയുടെ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പെന്റഗൺ. ഇതുവരെ ആറ് സുപ്രധാന റഷ്യൻ ജനറൽമാർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്ക്.
റഷ്യ രണ്ടു മാസത്തിലേറെയായി യുദ്ധം ചെയ്തിട്ടും യുക്രെയ്‌നിലെ തലസ്ഥാനത്തേക്ക് കയറാൻ സാധിച്ചിട്ടില്ല. പോരാട്ടത്തിനിടയിൽ പ്രധാനപ്പെട്ട ജനറൽ വധിക്കപ്പെടുകയും കഴിഞ്ഞയാഴ്ച ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ കണക്ക് ഇതിലും കൂടുതലാണെന്നും റഷ്യ പലതും മറച്ചുവയ്‌ക്കു കയാണെന്നും പ്രതിരോധ വിദഗ്ധർ പറയുന്നു.
കരസേനയ്‌ക്കൊപ്പം നേരിട്ട് യുദ്ധമുഖത്തിറങ്ങുന്ന സൈനിക ഉദ്യോഗസ്ഥരെ തിരഞ്ഞു പിടിച്ചു വധിക്കാൻ അമേരിക്ക സഹായിക്കുന്നുവെന്ന വാദമാണ് റഷ്യ മുന്നോട്ട് വയ്‌ക്കുന്നത്. അമേരിക്ക നേരിട്ട് കളത്തിലിറങ്ങാതെ കളിക്കുകയാണ്. റഷ്യൻ സൈനിക നീക്കം ഉപഗ്രഹത്തിലൂടേയും അത്യാധുനിക വാർത്താവിതരണ സംവിധാനത്തിലൂടേയുമാണ് യുക്രെയ്‌ന് ലഭിക്കുന്നത്.
Comments