ഹൈദരാബാദ് : യോഗ്യരായവർക്ക് മാത്രമേ കോൺഗ്രസ് മത്സരിക്കാൻ ടിക്കറ്റ് നൽകൂ എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പാവങ്ങൾക്കും കർഷകർക്കുമൊപ്പം നിൽക്കുന്നവരെ മാത്രമേ ഇനി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കൂ. നിങ്ങൾക്ക് എന്ത് ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, ജനങ്ങളെ മനസിലാക്കാനുള്ള കഴിവാണ് വേണ്ടത് എന്നും രാഹുൽ പറഞ്ഞു. തെലങ്കാനയിലെ വാറങ്കലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വയനാട് എംപി. നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം രാജ്യത്തെത്തിയതായിരുന്നു രാഹുൽ.
കോൺഗ്രസ് ഒരിക്കലും വഴങ്ങിക്കൊടുക്കില്ലെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ടാണ് തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെ കൂട്ടുപിടിക്കാൻ അവർ ശ്രമിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ജനങ്ങളെ പറ്റിച്ച് പണം തട്ടുന്നുണ്ട്. എന്നാൽ ബിജെപി അവിടേക്ക് ഇഡി ഉദ്യോഗസ്ഥരെ അയയ്‌ക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു.
സംസ്ഥാന പദവി നേടിയെടുക്കാൻ തെലങ്കാനയിലെ ജനങ്ങൾ സ്വന്തം വിയർപ്പും ചോരയും നൽകി. എന്നാൽ ഇന്ന് അവിടെ കർഷകരുടെ വിധവകൾ അലറിക്കരയുന്നു. ആയിരക്കണക്കിന് കർഷകരുടെ ആത്മഹത്യയ്‌ക്ക് ആരാണ് ഉത്തരവാദി എന്ന് രാഹുൽ ചോദിച്ചു. തെലങ്കാനയിലെ ജനങ്ങൾക്ക് പിന്തുണയായി എന്നും കോൺഗ്രസ് ഉണ്ടായിരുന്നു. അവർക്ക് പുതിയൊരു സംസ്ഥാനം തന്നെ കോൺഗ്രസ് നൽകി. എന്നാൽ അവിടുത്തെ ജനങ്ങൾ കോൺഗ്രസിനെതിരെ തിരിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും രാഹുൽ പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിആർഎസിനെ പരാജയപ്പെടുത്തുമെന്നും ഇരു പാർട്ടികളും തമ്മിലുള്ള മത്സരമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നും രാഹുൽ പറഞ്ഞു. തെലങ്കാനയുടെ സ്വപ്‌നങ്ങൾ നശിപ്പിച്ച്, കോടിക്കണക്കിന് ജനങ്ങളുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ ഒരിക്കലും വെറുതെ വിടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Comments