കൊൽക്കത്ത : കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഡൽഹി കോടതിയാണ് രുജിര ബാനർജിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വാറണ്ട് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി തവണ അന്വേഷണ ഏജൻസി രുജിരയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇഡിയ്‌ക്ക് മുൻപിൽ ഇവർ ഹാരജായിട്ടില്ല. ഇതേ തുടർന്നാണ് അന്വേഷണവുമായി രുജിര സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡൽഹി മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പരാതിയിൽ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ട കോടതി അന്വേഷണ സംഘത്തിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 2020 നവംബറിലാണ് രുജിരയ്‌ക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണത്തിനിടെ സംഭവത്തിൽ രുജിരയ്‌ക്കും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം സംഭവങ്ങളിൽ പങ്കില്ലെന്ന് വ്യക്തമാക്കി അഭിഷേക് ബാനർജി നേരത്തെ രംഗത്ത് വന്നിരുന്നു.
Comments