തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന മുറയ്‌ക്ക് നടക്കുകയാണ്. തട്ടുകടകൾ മുതൽ സ്റ്റാർ ഹോട്ടലുകളിൽ വരെ നടത്തുന്ന പരിശോധനയിൽ കിലോ കണക്കിന് പഴകിയ ഭക്ഷണമാണ് പിടിച്ചെടുക്കുന്നത്. ഇതിൽ ഇറച്ചി തന്നെയാണ് പ്രധാന വില്ലൻ. എന്നാൽ ഹോട്ടലിൽ നിന്ന് മാത്രമല്ല, ആശുപത്രി കാന്റീനിൽ നിന്നും ഹോസ്റ്റൽ മെസ്സിൽ നിന്നും ഇത്തരം പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലാണ് ഉദ്യോഗസ്ഥർ് പരിശോധന നടത്തിയത്. തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രി കാന്റീനിൽ നിന്ന് ആശുപത്രിയിലെ ഹോസ്റ്റൽ മെസ്സിൽനിന്നും 25 കിലോ പഴകിയ മത്സ്യം പിടികൂടി. ഇവിടെനിന്നും പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റൽ മെസ്സുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകളാണ് ഇന്നലെ വരെ പൂട്ടിച്ചത്. ഇന്നലെ വരെ 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ കർശനമാക്കിയത്.
Comments