കോഴിക്കോട് : തൃക്കാക്കരയിൽ ബിജെപിയുടേത് ശക്തനായ സ്ഥാനാർത്ഥിയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിയാണ്. ഇരുമുന്നണികൾക്കുമെതിരെ ശക്തമായ പോരാട്ടം നടത്താൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന് സാധിക്കുമെന്നും സുരേന്ദ്രൻപറഞ്ഞു. കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇരട്ടനീതി പ്രശ്‌നം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകും. മതഭീകരതയ്‌ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ലൗജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാവുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സിൽവർലൈൻ കേരളത്തിൽ വരാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. അത് തൃക്കാക്കരയിലെ ജനങ്ങൾക്കറിയാം. നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ബിജെപി ഉയർത്തി കാണിക്കും. എറണാകുളത്തിന് വേണ്ടി കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾ വോട്ടർമാർക്ക് കൃത്യമായി അറിയാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments