ചെന്നൈ: തമിഴ്‌നാട്ടിലെ പരമ്പരാഗത ഹിന്ദു ആചാരമായ പട്ടിണ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് മയിലാടു തുറൈ റവന്യൂ ഡിവിഷണൽ ഓഫീസർ. മഠാധിപതിയെ ഭക്തർ പല്ലക്കിൽ കയറ്റി തോളിലേറ്റി പട്ടണ പ്രദിക്ഷണം നടത്തുന്ന ചടങ്ങാണ് പട്ടിണ പ്രവേശനം.
ക്രമസമാധാന പ്രശങ്ങളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി നടത്തി വരുന്ന ആചാരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. തീവ്ര ഇടതുപക്ഷ സംഘടനകളുടെ ആവശ്യപ്രകാരമായിരുന്നു പരമ്പരാഗത ചടങ്ങിന് നിരോധനമേർപ്പെടുത്തിയത്.
ധർമ്മപുരം അധീനത്തിന്റെ പട്ടിണ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് മയിലാടുതുറൈ ആർഡിഒ ആചാരം നിരോധിച്ച് ഉത്തരവിട്ടത്.തുടർന്ന് ഹിന്ദു സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.ധർമ്മപുരം അധീനത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ‘പട്ടിണ പ്രവേശനം’ നിരോധിക്കുന്നത് തമിഴ്നാടിന്റെ സംസ്‌കാരത്തോടുള്ള അവഹേളനമാണ്.പട്ടിണ പ്രവേശനം നടത്താൻ താൻ ഒപ്പമുണ്ടാകുമെന്നും മഠാധിപതിയെ തോളിലേറ്റാൻ താൻ തയ്യാറുമാണെന്ന് ബിജെപി അദ്ധ്യക്ഷൻ ഭക്തർക്ക് ഉറപ്പ് നൽകിയിരുന്നു.
തമിഴ്‌നാട് സർക്കാരിനെതിരെ സംസാരിച്ചതിന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മധുര അധീനം മേധാവി ശ്രീ ഹരിഹര ശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമികൾ ആരോപിച്ചിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമായി ബന്ധപ്പെട്ട് എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ ചോദ്യങ്ങൾ ഉയർത്തിയതിനും തന്നെ ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു.
ഹിന്ദു ആചാരങ്ങളെയും സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഡിഎംകെ സർക്കാർ ഹിന്ദു വിരുദ്ധ സർക്കാരാണെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് നാരായണൻ തിരുപ്പതി ആരോപിച്ചു. എതിർപ്പ് ശക്തമായതിനെ തുടർന്നാണ് നിരോധനാജ്ഞ പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു.നിരോധനം പിൻവലിച്ചതോടെ മെയ് 22-ന് ധർമ്മപുരം അധീനം ദർശകന്റെ പട്ടിണപ്രവേശം നടക്കും.
Comments